ബാംഗളൂര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആധാരശിലയായ മതേതരത്വം തകര്‍ക്കരുതെന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് വ്യക്തമാക്കി. കര്‍ണാടകയില്‍ ജനുവരി 25ന് മൈസൂരിലും, മംഗലാപുരത്തെ ഭട്‌കലിലും നടന്ന പള്ളി ആക്രമമത്തെ പരാമര്‍ശിച്ച് റിപ്പബ്ലക് ദിനപ്രസംഗത്തില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദവും സമാധാനവും തര്‍ക്കുന്ന ശക്തികളെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്‍ടത് ഒരോ സര്‍ക്കാരിന്റെയും പ്രാഥമിക കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മൈസൂര്‍ നഗരത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ ഹുന്‍സൂര്‍ റോഡിലെ ഹിങ്കല്‍ ഹോളി ഫാമിലി പള്ളിയുടെ രൂപമാണ് 24-ാം തിയ്യതി അജ്ഞാത സംഘം അടിച്ച് തകര്‍ത്തത്. അതെ ദിവസം തന്നെ മംഗലാപുരത്തെ കാര്‍വാറിനടുത്ത് മുണ്‍ടള്ളിയിലും, കതര്‍നമാക്കിലുമുള്ള രണ്‍ട് ക്രൈസ്‌തവ ദേവാലയങ്ങളുടെ ഗ്രോട്ടോയും, ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു.
കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഉണ്‍ടായ അക്രമണങ്ങളെക്കുറിച്ച അന്വേഷിക്കുന്ന ജസ്റ്റിസ് സോമശേഖര കമ്മീഷന്‍ ഫെബ്രുവരി 10ന് മൈസൂരില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ വീണ്‍ടും ആക്രമണം ഉണ്‍ടായിരിക്കുന്നത്.
അതെസമയം സംസ്ഥാനത്തെ മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാര്‍ ചില സംഘടിത ശക്തികള്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നും കര്‍ണാടകയില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതിന് ഉത്തരവാദികളായവരെ പിടികൂടി കൈ വെട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. മൈസൂരിലും, ഭട്‌കലിലും നടന്ന പള്ളി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2008 സെപ്‌റ്റംബറില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. അതിന്റെ ഭീതി കഴിഞ്ഞ് തുടങ്ങുമ്പോഴാണ് വീണ്‍ടും ആക്രമം. മൈസൂരിലും, കാര്‍വാറിലും, ഭട്‌കലിലും കഴിഞ്ഞ ദിവസങ്ങളിലുണ്‍ടായ ആക്രമസംഭവങ്ങളില്‍ പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്‍ടുവരുവാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബിഷപ്പുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്‍ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചതായും, അക്രമം തടയാനും, കുറ്റവാളികളെ അറസ്റ്റു ചെയ്യാനും കഴിയാത്ത മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിവെയ്‌ക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ആര്‍.വി. ദേശ്‌പാണ്‍ഡെ പറഞ്ഞു.