വാഷിംഗ്‌ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്‌തവ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യ വീണ്ടും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ക്രൈസ്‌തവ പീഡനത്തില്‍ ഇന്‍ഡ്യയെ ഉള്‍പ്പെടുത്തിയത്.
പാക്കിസ്ഥാന്‍, ഇറാന്‍, നോര്‍ത്ത് കൊറിയ, സൊമാലിയ, സൗദി അറേബ്യ, ചൈനാ, എററ്റിയാ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍. മതസ്വാതന്ത്യ നിരോധനവും മനുഷ്യാവകാശ ലംഘനവും ഈ രാജ്യങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2009 ല്‍ ഇന്‍ഡ്യയില്‍ ആഴ്‌ചയില്‍ 3 അക്രമം വീതമാണ് ക്രൈസ്‌തവര്‍ക്കെതിരെ നടന്നത്. ഇന്‍ഡ്യയില്‍ അക്രമം വ്യാപകമാകുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2008 -ല്‍ ഒറീസയില്‍ ക്രൈസ്‌തവര്‍ക്കെതിരെ നടന്ന നടന്ന അക്രമ പരമ്പര റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഓറീസയില്‍ കൂട്ടക്കൊലയോടനുബന്ധിച്ച് നാടും വീടും വിട്ട് പോകേണ്ടിവന്നവരില്‍ പലര്‍ക്കും ഇനിയും സ്വന്തനാട്ടില്‍ തിരിച്ചെത്താനായിട്ടില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തിരികെ എത്തണമെങ്കില്‍ ക്രൈസ്‌തവ വിശ്വാസം ത്യജിക്കണം എന്നാണ് വര്‍ഗ്ഗീയ വാദികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഭരണാധികാരികളുടെ ഭാഗത്തുനിന്നും കടുത്ത വേര്‍തിരിവാണ് ഒറീസ ക്രൈസ്‌തവര്‍ അനുഭവിക്കുന്നത്.
ഗുജറാത്ത്, ഒറീസാ, ചത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം നിലനില്‍ക്കുകയാണ്.