കേരളത്തിലെ ധനത്തിന്റെ നല്ലൊരു പങ്ക് ലോട്ടറിയടിച്ച് അന്യസംസ്ഥാനങ്ങള്‍ കൊണ്‍ടുപോകുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചിട്ട് ആഴ്ച്ചകളായി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. കേന്ദ്രത്തെ പഴിചാരി സംസ്ഥാനത്തെ ലോട്ടറി വ്യവസായത്തെ സഹായിക്കുകയാണെന്നും സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയ ലോട്ടറി രാജാക്കന്മാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വേണ്‍ടപെട്ടവരാണെന്നും പ്രതിപക്ഷം. അന്യസംസ്ഥാന ലോട്ടറി നിരോധിക്കുമ്പോള്‍ സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കേണ്‍ടി വരുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ലോട്ടറി ജീവനക്കാര്‍ വഴിയാധാരമാകുമെന്ന് തൊഴിലാളി സംഘടനകള്‍. ആകെക്കൂടെ ലോട്ടറിമയമാണ് കേരളത്തിലെ രാഷ്ട്രീയ രംഗം.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് തമിഴ് ജനതയുടെ ലോട്ടറി ഭ്രമത്തെ പരിഹസിച്ചിരുന്നവരാണ് കേരളീയര്‍. ഇന്ന് കേരളത്തിലെ ഏത് പട്ടണത്തിലും ഭാഗ്യക്കുറികളുടെ ഓഫീസുകളും വില്പനശാലകളും നിറഞ്ഞിരിക്കുന്നു. ‘നിങ്ങളുടെ ഒരു രൂപ നാടിന്റെ വികസനത്തിന്’ എന്ന പഴയൊരു മുദ്രാവാക്യവുമായി കേരള ഭാഗ്യക്കുറി സാധാരണക്കാരനെ കീഴടക്കിയിരുന്നു. അന്യസംസ്ഥാന ലോട്ടറികളെ സംശയത്തോടെ വീക്ഷിച്ചപ്പോഴും സംസ്ഥാനത്തിന്റെ സ്വന്തം ഭാഗ്യക്കുറിയെ മാറോട് ചേര്‍ത്തവര്‍ ഏറെയായിരുന്നു. പക്ഷെ വ്യാജലോട്ടറികള്‍ പിടിക്കപ്പെട്ടപ്പോള്‍ തകര്‍ന്നത് ആ വിശ്വാസമാണ്. അപ്പോഴേക്കും ലോട്ടറി രാജാക്കന്മാരുടെ കീശയിലേക്ക് കോടികള്‍ ഒഴുകിയെത്തിയിരുന്നു.
ചുളുവില്‍ പണക്കാരനാവുക എന്നത് നൂറ്റാണ്‍ടുകള്‍ക്ക് മുമ്പ് മനുഷ്യന്റെ ഹൃദയത്തില്‍ അങ്കുരിച്ച മനോഭാവമാണ്. പണ്‍ട് കാലത്ത് അതിനെ ചൂതാട്ടം എന്ന് വിളിച്ചു. വിദേശത്തെ കാസിനോകളില്‍ ജീവിതം വച്ച് ചൂതാടിയവരുടെ എണ്ണം അസംഖ്യമാണ്. ഇന്നും ധനാഢ്യര്‍, ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ചൂതാട്ടമോ വാതുവയ്‌പ്പോ നടത്തി പണം കളയുന്നുണ്‍ട്. വളരെ ചുരുക്കം പേര്‍ മാത്രമേ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിട്ടുള്ളൂ. അതാകട്ടെ വളഞ്ഞ വഴിയിലൂടെയും ചതിപ്രയോഗത്തിലൂടെയും മാത്രമാ ണ്.
ചൂതാട്ടം ലോട്ടറിയുടെ പുതിയ കുപ്പായം അണിഞ്ഞെത്തിയപ്പോള്‍ സാധാരണക്കാരനും ഇക്കളിയിലേക്ക് പ്രവേശനമായി. സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്തുന്ന ഭാഗ്യക്കുറികള്‍ വിശ്വാസ്യത നല്‍കി. പത്രമാദ്ധ്യമങ്ങളില്‍ സാധാരണക്കാര്‍ക്ക് ലോട്ടറിയടിച്ച വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയതോടെ അദ്ധ്വാനിക്കാതെ പണക്കാരനാകാനുള്ള മോഹം സാധാരണക്കാരിലേക്ക് സംക്രമിച്ചു. പേപ്പര്‍ ലോട്ടറികള്‍ കടന്ന് ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ചപ്പോള്‍ ആകര്‍ഷിക്കപ്പെട്ടവര്‍ അനേകരാണ്. കമ്പ്യൂട്ടറാകുമ്പോള്‍ എല്ലാം ശരിയായിരിക്കുമെന്ന മിഥ്യാധാരണ ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. പക്ഷെ ഓണ്‍ലൈന്‍ ലോട്ടറി വമ്പിച്ച തട്ടിപ്പാണെന്ന് മനസിലാക്കി സര്‍ക്കാര്‍ അത് നിരോധിച്ചു. ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിന്റെ പ്രക്ഷോഭത്തിന് മുമ്പില്‍ നിന്നത് സിപിഎമ്മും ഇന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനുമാണെന്ന വസ്തുത കൂടെ ഇവിടെ പ്രസക്തമാണ്.
സര്‍ക്കാരിന് ഇന്ന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മേഖലകളില്‍ പെടുന്നു മദ്യവും ലോട്ടറിയും. ഇവ രണ്‍ടും മനുഷ്യന് ചെയ്യുന്ന ദോഷങ്ങള്‍ വളരെയാണെന്ന് ഏതൊരു വ്യക്തിക്കും അറിയാം. മദ്യമെന്നത് പോലെ ലോട്ടറിയും നിരോധിക്കപ്പെടേണ്‍ടതാണ്. വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന സാമൂഹ്യ തിന്മയാണ് ലോട്ടറി. രാഷ്ട്രീയക്കാരും സര്‍ക്കാരും മാത്രമല്ല, മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. അനേക പത്രങ്ങളുടെ വരുമാന ശ്രോതസ് ലോട്ടറി പരസ്യങ്ങളാണ്. ലോട്ടറിയെ നിരോധിച്ചാല്‍ അനേകര്‍ പട്ടിണിയാകുമെന്നത് തികഞ്ഞ വിരോധാഭാസമാണ്. കുറച്ച് പേരുടെ സന്ധാരണത്തിന് കേരളത്തിലെ മൊത്തം ജനങ്ങളുടെ അദ്ധ്വാനത്തെ നശിപ്പിക്കണമെന്ന വാദം എത്ര ബാലിശമാണ്?
ലോട്ടറി നിരോധിക്കുന്നതിന് മുമ്പ് ആദ്യം സര്‍ക്കാര്‍ കൈവയ്‌ക്കേണ്‍ടത് മദ്യവ്യാപാരത്തെയാണ്. ഇവ രണ്‍ടും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തിലെ സാധാരണ കുടുംബങ്ങളെയാണ്. അദ്ധ്വാനിച്ച് ജീവിക്കാനും അദ്ധ്വാനിച്ചുണ്‍ടാക്കുന്ന പണം ദുശീലങ്ങളില്‍ പെട്ട് നശിപ്പിക്കാതിരിക്കാനും ഇവിടെ സാമൂഹ്യപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തേണ്‍ടിയിരിക്കുന്നു. പക്ഷെ ഇവിടുത്തെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും ലഹരിക്കടിമകളാണ്. മദ്യം തലയില്‍പിടിച്ചിരിക്കുന്നവര്‍ക്ക് ലോട്ടറി തലയ്ക്ക് പിടിച്ചവരെ എങ്ങനെ നിയന്ത്രിക്കാനാ കും?
ലോട്ടറി, മദ്യം, ഇതര ദുശീലങ്ങള്‍ എന്നിവയില്‍ നിന്നും പൂര്‍ണ്ണ മോചനം ലഭിച്ചിട്ടുള്ള സമൂഹം രക്ഷിക്കപ്പെട്ട ദൈവമക്കളാണെന്നത് തികച്ചും അഭിമാനകരമാണ്. സുവിശേഷം പ്രസംഗിക്കുന്നതോടൊപ്പം ഇത്തരം സാമൂഹ്യ വിപത്തുകളെക്കൂടെ പ്രസംഗവിഷയമാക്കുന്നത് അഭികാമ്യമായിരി ക്കും.